തവിട്ടു നിറമുള്ള പക്ഷി

പുസ്തകം വാങ്ങുവാൻ ബന്ധപെടുക : 9633943037 / 9745586411



മഹാമാരിയുടെ കാലത്ത് മാനവികതയുടെ ശബ്ദം ഉച്ചത്തിൽ ഉയരേണ്ടിയിരിക്കുന്നു. ധനമോ പദവിയോ ജീവിതത്തിൽ വലിയ പ്രശ്നമല്ലെന്നും പരസ്പര സ്നേഹം മാത്രമാണ് നിലനിൽക്കുന്നതെന്നും മനുഷ്യന് ബോധ്യപ്പെടുന്ന വർത്തമാനകാലത്ത് നിരാശാഭരിതമായ മനസ്സുകൾക്ക് സാന്ത്വനമരുളാൻ കലയ്ക്കും സാഹിത്യത്തിനും കഴിയുന്നുണ്ടെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ഫൈസൽ ഖാൻ രചിച്ച തവിട്ട് നിറമുള്ള പക്ഷി എന്ന നോവൽ എ ഒ .തോമസിന് നൽകി പ്രകാശനം നിർവ്വഹിക്കുകയായിരുന്നു പെരുമ്പടവം . നോവലിസ്റ്റ് പഠിച്ച സ്കൂൾ ആയ പട്ടം സെന്റ് മേരീസിൽ വച്ചായിരുന്നു പുസ്തക പ്രകാശനം അന്നത്തെ പ്രിൻസിപ്പൽ ആയിരുന്ന എ ഒ തോമസ് ആണ് പുസ്തകം ഏറ്റുവാങ്ങിയത്. സ്കൂൾ വിദ്യാഭ്യാസകാലത്ത് ശരാശരി വിദ്യാർഥി ആയിരുന്ന ഫൈസൽ ഖാനെ ലക്ഷ്യബോധമുള്ള വ്യക്തിയാക്കി മാറ്റിയത് പട്ടം സ്കൂളിലെ അദ്ധ്യാപകരുടെയും തൊട്ടടുത്ത പള്ളിയിലെ വികാരിയുടെയും ഇടപെടലിലൂടെയാണെന്ന അനുഭവമാണ് പഠിച്ച സ്കൂൾ അങ്കണത്തിൽ വച്ച് പുസ്തകം പ്രകാശനം ചെയ്യുവാൻ ഫൈസലിനെ പ്രേരിപ്പിച്ചത്. ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഗുരുരത്നം ജ്ഞാന തപസി SIET ഡയറക്ടർ ബി അബുരാജ് പ്രിൻസിപ്പൽ ജോൺ കിഴക്കേടത്തിൽ, ബിജോയ് (ഹെഡ്മാസ്റ്റർ) ഷാജി കുര്യാത്തി പ്രിടിഎ പ്രസിഡന്റ്)എബി എബ്രഹാം (മുൻ ഹെഡ് മാസ്റ്റർ) ഷബീല അഷ്റഫ് (മദർ പിടിഎ പ്രസിഡന്റ്) വിനോദ് സെൻ തുടങ്ങിയവർ സംസാരിച്ചു.

COMMENTS

തവിട്ടു നിറമുള്ള പക്ഷി" നോവലിന്റെ ഗണത്തിൽ പെടുന്നില്ല. ചെറുകഥാ രൂപത്തിലും ഉൾപ്പെടുവാൻപ്രയാസമായിരിക്കും. പിശുക്കനായ കോടീശ്വരന്റെ ജീവിതമാണ് അതിശയോക്തിയില്ലാതെ വരച്ചു കാട്ടുന്നത്. ഫിലിപ്പ് എബ്രഹാം എന്ന കോടീശ്വരന്റെ ജീവിതം പിച്ചക്കാരശന്റേതിനേക്കാൾ മോശമാണ്. അലസമായ വസ്ത്രധാരണവും പേരിന് മാത്രമുള്ള ഭക്ഷണവും കഴിക്കൂന്ന മനുഷ്യന്റെ ലക്ഷ്യം ഒന്ന് മാത്രമാണ്. തന്റെ ബാങ്ക് ബാലൻസ് വർദ്ധി പ്പിക്കണം.സ്വന്തമായുള്ള ഫ്ളാററിൽ താമസിക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിൽ ആണ്. ബാങ്കുകാരുടെ ഒരു നോട്ടീസാണ് ജീവിതത്തിന്റെ യാത്രാ മാർഗത്തിൽ പുതിയ വഴിയിൽ എത്താനുള്ള കാരണമാകുന്നത്. കഥയുടെ അവതരണ രീതിയിൽ എഴുത്തുകാരന്റെ രസകരമായ പ്രയോഗമാണ് നമ്മളെ ആകാംക്ഷാ ഭരിതരാക്കുന്നത് . ആയിരത്തി ഇരുനൂറ്റി അറുപത്താറ് രൂപ സർവ്വീസ് ചാർജ്ജ് തന്റെ അക്കൗണ്ടിൽ നിന്നും പിടിച്ചെടുക്കുന്നത്. ഫിലിപ്പിന് സഹിക്കാനായീല്ല. പണത്തിന്റെ കൂടാരത്തിൽ അഹങ്കാരത്തിന്റെ സിംഹാസനം പണിത് മാനസികാനന്ദം നേടാനുള്ള കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ഫിലിപ്പ് രോഷാകുലനാവുകയാണ്. ഫിലിപ്പിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന കയററീറക്കങ്ങളെ മനോഹരമായി അവതരിപ്പിക്കുവാൻ കഥാകൃത്തിനു കഴിഞ്ഞു. എഴുത്തുകാരന്റെ അവതരണരീതി അനുവാചകന്റെ ഹൃദയത്തിൻ അനുരണനങ്ങൾ സൃഷ്ടിക്കുമെന്ന് മഹാന്മാർ പറഞ്ഞു വെച്ചിട്ടുണ്ട്. വിശ്വ വിഖ്യാതനായ സോമർ സെറ്റ് മോമിന്റെ കപ്യാർ ജനങ്ങളെ കീഴടക്കിയത് അവതരണ ഭംഗിയിലും കഥയുടെ വ്യത്യസ്ത തയിലുമാണ്.
കണ്ണുകൊണ്ട് കാണുന്ന എണ്ണമറ്റ കാഴ്ചകളിൽ ചിലത് മനസ്സിനകത്ത് മായാതെ കിടക്കും. അത് ആരെങ്കിലുമായി പങ്ക് വെച്ചോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ പ്രതിഫലിപ്പിച്ചോ മാത്രമെ ആ സമസ്യ അവസാനിക്കുകയുള്ളു. ഒരെഴുത്തുകാരനാണെങ്കിൽ ഇവയെല്ലാം മനസ്സിന്റെ ഭാരമാക്കി മാറ്റാൻ ഒരിക്കലും ഇഷ്ടപ്പെടില്ല അത് തന്റെ തൂലികയിൽ കൂടി വെളിച്ചം കാണുന്നത് വരെ അദ്ദേഹത്തിന്റെ മനസ്സ് ശാന്തമാകുകയില്ല ... ശ്രീ ഫൈസൽഖാൽ എഴുത്തു കാരണനെന്ന നിലയിൽ സ്ഥായിയായി നിൽക്കുന്നതിൽ പ്രയാസമുള്ളയാളാണ്. ഇത്രയും കാലത്തിനിടയിൽ മൂന്നു പുസ്തകങ്ങൾ മാത്രമാണ് വായനക്കാർക്ക് നൽകിയത്. അവയെല്ലാം വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു.
ഇന്നലെകളെപ്പറ്റി ആലോചിക്കാൻ പോലും അയാൾക്ക് കഴിയുന്നില്ല തന്റെ ജീവിതത്തിലെ ശപിക്കപ്പെട്ട ദിവസം ചുമ നശിപ്പിക്കുവാൻ വേണ്ടി മാത്രം അയാൾ ഇതുവരെ തുറക്കാത്ത മരുന്നു കവറുകൾ ഓരോന്നായി തുറന്നു.ഡോക്ടർ ഹിധിയെഴുതിയ ആറുമാസം ഇവിടെ നിന്നും തുടങ്ങുകയാണ്. 180 ദിവസം അല്ല 179 ഒന്ന് കഴിഞ്ഞു പോയല്ലോ...! അയാൾ എന്ത് ചെയ്യണമെന്നറിയാതെ ആ കീറിപ്പറിഞ്ഞ കട്ടിലിൽ കിടന്നു.ചിന്തകൾ അയാളിൽ ഗൂഗിൾ സർച്ച് എഞ്ചിനേക്കാൾ വേഗതയിൽ ഒന്നിന് പുറകെ ഒന്നായി പാറിക്കൊണ്ടിരിക്കുന്നു. കഥയുടെ വഴിത്തിരിവ് വ്യക്തമാകുന്ന ഭാഗമാണിത്.
മലയാള ചെറുകഥാ ശാഖ സംബന്നമായ കാലമുണ്ടായീരുന്നു അവയെല്ലാം വായനക്കാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബഷീറിന്റെ മതിലുകൾ, ടി പത്മനാഭന്റെ മഖൻസിങ്ങിന്റ മരണം,പൊററക്കാടിന്റ കരടി ശങ്കരൻ നായർ, തുടങ്ങി നിരവധി ചെറുകഥകൾ മലയാളസാഹിത്യ ശാഖയെ വിസ്തൃതമാക്കിയിട്ടുണ്ട്. ഇന്ന് നമുക്ക് കഥാശാഖയിൽ കാര്യമായി സ്വാധീനിക്കാൻ കഴിയുന്നില്ല. ഓരോരുത്തരും കഥാരംഗത്ത് സ്വന്തമായി ഒരിടം കണ്ടെത്താറുണ്ട്. നിയാമകമായ എഴുത്തിന്റെ വഴിതന്നെ സ്വീകരിക്കുന്നത് ഗുണപരമായിരിക്കുകയില്ല കഥാരചനയിൽ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കുന്നവർ തന്നെ. തങ്ങളുടെ സ്വന്തം ശൈലി സ്ഥാപിച്ചെടുക്കാനും ശ്രമിക്കാറൂണ്ട്. ഉദാഹരണത്തിന് ബഷീർ സ്വീകരിച്ച വഴി വായനക്കാരെ നന്നായി ആകർഷിച്ചു. സുഹ്റയും മജീദും പ്രണയബന്ധിതരാകുന്ന ബാല്യകാലസഖി ഹൃദയധമനികളിൽ പ്രണയതീവ്രതയുടെ വികാരവിസ്പോടനങ്ങൾ സൃഷ്ടിക്കുന്നതാണ്. മലബാറിൽ മുസ്ലിം സമോദായത്തിലുള്ളവർ ഉപയോഗിക്കുന്ന സംസാരഭാഷ കഥയുടെ തനിമയെ വായനക്കാരിലെത്തിക്കുന്നതിനും സ്വാധീനിക്കുന്നതിനും കഴിഞ്ഞിരുന്നു. "തവിട്ടു നിറമുള്ള പക്ഷി"യിലൂടെ കഥയെഴുത്തിന് സ്വന്തമായ ഒരു ശൈലി സൃഷ്ടിക്കുകയാണ് ഫൈസൽഖാൻ ചെയ്യുന്നത്. ഭാഷയുടെ അതിപ്രസരവും അഹങ്കാരത്തിന്റെ താൻപോരിമയും കാണിച്ചു വായനക്കാരെ വിരട്ടാനൊന്നും അദ്ദേഹം തയ്യാറായില്ല. പരിസര ചലനങ്ങളെ ഭാഷാപരമായ പ്രാഗൽഭ്യം കൊണ്ട് വായനക്കാരനിലെത്തിക്കാനുള്ള ക്രമീകരണങ്ങളും എഴുത്തുകാരനെ സ്വാധീനിച്ചില്ല. അത്യന്താധുനിക കഥയെഴുത്തുകാർ സ്വീകരിച്ച അസ്ഥിത്വവാദത്തിന്റെ വഴിയോ പഴയഫോർമുലകളോ തേടിയലയാൻ കഥാകൃത്ത് തയ്യാറായില്ല. സ്വന്തം മനസിനകത്ത് കറുത്ത പാടുപോലെ മായാതെ നിൽക്കുന്ന കഥാബീജം ജനങ്ങൾക്ക് കൈമാറിക്കൊടുക്കുകയെന്ന ദൗത്യമാണ് അദ്ദേഹം നീർവഹിച്ചിരിക്കുന്നത് .എന്ന് പറയുന്നതാകും ശരി.
ഫിലിപ്പിന്റെ ജീവിതത്തിൽ വന്ന വേലിയിറക്കങ്ങൾ അതിശയോക്തിയില്ലാതെ അവതരിപ്പിക്കുന്ന സ്വന്തം ഉത്തരവാദിത്വമാണ് അദ്ദേഹം നിർവഹിച്ചത്. മോഹത്തിന് പൊന്നൂഞ്ഞാലിൽ മനസ്സിനെ ഉല്ലസിപ്പിച്ചു ആത്മ രതി അനുഭവിക്കുന്ന ഫിലിപ്പ് ജീവിതസുഖമെന്ന കാര്യത്തെ പൂർണ്ണമായി അവഗണിക്കുന്നു. ശാരീരിക അസ്വാസ്ഥ്യം ശരീരത്തെ കടന്നു പിടിച്ചത് ആശുപത്രിക്കിടക്കയിൽ നിന്നാണ് അറിയുന്നത് ഒപ്പം ഒരു ദുരന്തവാർത്തയും,മാരകമായ രോഗം ജീവൻ അപഹരിക്കാൻ പോകയാണ് ആറുമാസം മാത്രമെ ജീവിതം ശേഷിക്കുന്നുള്ളു.. കോടാനുകോടി ബാങ്ക് ബാലൻസ് സ്വരൂപീച്ചു വെച്ചത് അടിച്ചു പൊളിച്ചു ജീവിച്ചു തീർക്കാനുള്ള വഴിയിലേക്ക് മാറാൻ പ്രേരിപ്പിച്ചു. ഒപ്പം ഉദാരമായ ധാനധർമാധികൾ നൽകുവാനും കാരണമായി. ഒരു മനുഷ്യന്റെ ജീവിതത്തിൽ മാറി മാറി വീശുന്ന കാറ്റിന്റെ വ്യതിരിക്തത. ഒടുവിൽ മരണത്തിന്റെ ദിനങ്ങൾ അടുത്ത് വരുന്നു. അപ്പോഴാണ് യാദൃശ്ചികമായി ഒരപകടം പററീ ആശുപത്രിയിൽ എത്തിയ ഫിലിപ്പിനെ വിശദമായി പരിശോധിച്ച പ്രധാന ഡോക്ടർ അന്തിമ റിപ്പോർട്ട് പഠിച്ചതിന് ശേഷം. ശേഷം ആശ്വാസത്തിന്റെ വാർത്ത അറിയിച്ചത്. ഒരു പ്രധാന സർജറി നടത്തിയാൽ പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാകും. അതിന് 12 ലക്ഷം രൂപ ആശുപത്രിയിൽ കെട്ടി വെക്കണം. മരണദിനം മുൻകൂട്ടി അറിഞ്ഞു കോടികൾ വാരികോരിചിലവാക്കിയ പരോപകാരി നിസ്സഹായനായത് അപ്പോഴാണ്. ജീവിതത്തിൽ വരുന്ന വ്യത്യസ്ത മാർഗമായി സ്വീകരിക്കുന്നതു സാഹചര്യങ്ങൾ ആവഴിക്ക് നയിക്കുംബോളാണ്.

മാനവിക മൂല്യങ്ങളെ തിരിച്ചറിയുക എന്ന ഉദ്ബോധനവും കാഴ്ചപ്പാടും പകർന്നു നൽകുന്ന പുസ്തകം ആണ് പ്രിയ സഹോദരൻ ശ്രീ.എം.എസ്.ഫൈസൽ ഖാൻ എഴുതിയ "തവിട്ടു നിറമുള്ള പക്ഷി" എന്ന നോവൽ. നോവലുകൾ വായനക്കാരനെ പിടിച്ചിരുത്തണമെങ്കിൽ അതിന് നല്ല വായനാനുഭവം നൽകാൻ കഴിയണം. കഥകളും ഉപകഥകളുമായി ശാഖകൾ വേർപിരിഞ്ഞ് പോകുന്ന നോവലുകൾ ചിലപ്പോഴൊക്കെ നീണ്ടുപോവുകയും കഥാതന്തുവിലേയ്ക്ക് തിരിച്ചെത്തിക്കാൻ നോവലിസ്റ്റുകൾ പാടുപെടുന്നതും കണ്ടിട്ടുണ്ട്. അത്തരം രീതികളിൽ നിന്നും വ്യത്യസ്തമായി നേർരേഖയിൽ കഥ പറഞ്ഞ് ബൃഹത്താക്കാനാവുന്ന കഥാബീജത്തെ ചുരുക്കി 'മൈക്രോ' നോവലായി അവതരിപ്പിച്ചിരിക്കുകയാണ് നോവലിസ്റ്റ്. എന്നാൽ ഒട്ടും തന്നെ സത്ത ചോർന്നു പോയിട്ടും ഇല്ല.ഫിലിപ്പ് എന്ന കോടികൾ ആസ്തിയുള്ള കേന്ദ്രകഥാപാത്രം തുടക്കത്തിൽ പിശുക്കനും പരുക്കനുമായി ജീവിക്കുകയും പിന്നീട് മരണത്തെ മുന്നിൽ കാണുമ്പോൾ തൻ്റെ കൈയ്യിലുള്ള സമ്പാദ്യങ്ങൾക്ക് യാതൊരു വിലയുമില്ലാതാവുന്നു എന്ന് മനസ്സിലാക്കുന്നതും അയാൾ ഉദാരമതിയായി തീരുന്ന സന്ദർഭത്തിലൂടെയാണ് കഥ വികാസം പ്രാപിക്കുന്നത്. നാം നേടുന്ന സമ്പത്തിലല്ല നാം ചെയ്യുന്ന സൽപ്രവൃത്തിയിലാണ് കാര്യമെന്ന തത്വം കേവലം ഒരു പക്ഷിയിലൂടെ ഫിലിപ്പ് മനസ്സിലാക്കുന്നു തുടർന്ന് അയാൾ മരണം പ്രതീക്ഷിച്ച് കിടക്കുന്ന മണിക്കൂറുകളാണ് നോവലിൽ വായനക്കാരനെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്നത്. അവസാന അധ്യായത്തിലെത്തിയപ്പോൾ എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു. ഈ നോവൽ വായിക്കുമ്പോൾ നാം മനുഷ്യ ജീവിതങ്ങളിലെ അസ്ഥിരത ഓർത്ത് ആകുലരാവുകയും നന്മ ചെയ്യാതെ നമ്മൾ നഷ്ടപ്പെടുത്തിയ ദിനങ്ങളോർത്ത് പശ്ചാത്തപിക്കുകയും ചെയ്യുമെന്നു ഉറപ്പാണ്. സമൂഹത്തിന് നന്മയുടെ സന്ദേശം പകരുക എന്ന നോവലിസ്റ്റിൻ്റെ ഉദ്യമം സഫലമാകുകയും ചെയ്തിരിക്കുന്നു എന്ന് നോവൽ വായിക്കുന്ന ഏവർക്കും മനസ്സിലാവും. വളരെ ലളിതമായ ഭാഷയിൽ തന്മയത്വമായി നന്മയുടെ സന്ദേശം പകർന്ന പ്രിയ സഹോദരന് ഹൃദയം നിറഞ്ഞ സ്നേഹം. ഈ പുസ്തകം വിറ്റുകിട്ടുന്ന കാശ് കാൻസർ രോഗികൾക്ക് കൈത്താങ്ങാകുമെന്ന അഡ്വ.വിനോദ് സെന്നിൻ്റെ സൂചനകളും നെഞ്ചിലേറ്റുന്നു, കാരണം എൻ്റെ അമ്മയും ഇതേ രോഗം കൊണ്ട് പിടഞ്ഞത് കണ്ട് മനസ്സ് നീറിയ മകനെന്ന നിലയിലും.. ശ്രീ.എം.എസ്.ഫൈസൽ ഖാനും(എം.ഡി. നിംസ് മെഡിസിറ്റി) സ്വദേശാഭിമാനി ബുക്സിനും ഹൃദയം നിറഞ്ഞ സ്നേഹം... ഈ പുസ്തകം എല്ലാവരും വാങ്ങി വായിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട്. നിങ്ങളുടെ സ്വന്തം മണികണ്ഠൻ മണലൂർ

ശ്രീ എംഎസ് ഫൈസൽഖാന്റ തവിട്ടു നിറമുള്ള പക്ഷി എന്ന പുസ്തകം രചയിതാവിൽ നിന്നുതന്നെ ഓണസമ്മാനമായി ലഭിച്ചു. തവിട്ടു നിറമുള്ള പക്ഷിയെ വായിച്ചപ്പോൾ വായനക്കാരനിൽ നിന്ന് ഒരു കേൾവിക്കാരനിലേക്ക് ഉയർന്ന അനുഭവമാണ് എനിക്കുണ്ടായത്. സങ്കീർണതകളോ, ആലങ്കാരികതയോ ഇല്ലാതെ" നന്മവിതച്ചാൽ നന്മ കൊയ്യും" എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നു ഈ രചന. പിശുക്കനായ ധനികൻ തൻറെ ദിവസങ്ങൾ രോഗം കൈയ്യടക്കി എന്ന് തിരിച്ചറിഞ്ഞ് തുടർന്നുള്ള ദിവസങ്ങളിൽ സുഖ സമൃദ്ധിയിൽ മുഴുകാൻ ശ്രമിച്ചു, എന്നാൽ നിരാശയായിരുന്നു ഫലം.. കനിവുള്ള പ്രകൃതി ഒരു കിളിനാഥത്തിലൂടെ അയാളെ വിളിച്ചുണർത്തി അശരണർക്ക് നന്മ ചെയ്യുവാൻ അയാളെ ഉദ്ബോധിപ്പിക്കുന്നു. ആ വിളി തിരിച്ചറിഞ്ഞ് നന്മയുടെ ലോകത്ത് എത്തുമ്പോൾ യഥാർത്ഥ സംതൃപ്തി അയാൾ തിരിച്ചറിയുന്നു... നോവൽ അവസാനിക്കുമ്പോൾ വായനക്കാരനും നന്മയുടെ പുണ്യം ആഗ്രഹിക്കുന്നു. ശ്രീ എംഎസ് ഫൈസൽ ഖാനിൽ നിന്ന് തുടർന്നും ഇത്തരം കഴമ്പുള്ള കൃതികൾ വായനാലോകം പ്രതീക്ഷിക്കുന്നു. ഈ മഹാമാരി കാലഘട്ടത്തിൽ ഇത്തരം കൃതികൾ മനുഷ്യമനസ്സുകൾക്ക് പുത്തൻ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. എല്ലാവർക്കും ഹൃദ്യമായ ഓണാശംസകൾ